ശിലാമുദ്രകളും ശിവമന്ത്രങ്ങളും: കഴുകുമലൈ മുതൽ നെല്ലൈ വരെ ഒരു പുണ്യയാത്ര
"ഭൂമിയുടെ ആഴങ്ങളിലെ ഇടുങ്ങിയ വഴിക്ക് ഒടുവിലായ് ഞങ്ങൾ പരബ്രഹ്മ ചൈതന്യം കണ്ടെത്തി; ദൈവ ദർശനത്തിനായി ആത്മസമർപ്പണത്തോടെയുള്ള കാത്തിരിപ്പിൽ ഞങ്ങൾ മനശാന്തി കണ്ടെത്തി." കേവലം ഒരു യാത്രയായിരുന്നില്ല ഇത്; കാലത്തിന്റെ കരിങ്കൽ പാളികളിലൂടെയുള്ള ഒരു തീർത്ഥാടനമായിരുന്നു. കഴുകുമലൈയിലെ പരുക്കൻ മലഞ്ചെരുവുകളിൽ തുടങ്ങി തിരുനെൽവേലിയിലെ വിണ്ണോളം ഉയരുന്ന ഗോപുരക്കാഴ്ചകൾ വരെ നീണ്ട ഈ ദിനത്തിൽ, ഓരോ ചുവടും ഒരു അദൃശ്യകൃപയാൽ നയിക്കപ്പെടുകയായിരുന്നു. കഴുകുമലൈയിലെ ഗൂഢരഹസ്യം: സിദ്ധസന്നിധിയിലെ പ്രകാശം പരാന്തക നെടുംചെഴിയൻ എന്ന പാണ്ഡ്യ രാജാവ് പണിയാൻ തുടങ്ങി പൂർത്തിയാക്കാൻ സാധിക്കാതെ പോയ ശിലാവിസ്മയമായ വെട്ടുവൻ കോവിലിലായിരുന്നു ഞങ്ങളുടെ സായാഹ്നം. കുടവരൈ മുരുകന്റെയും ഭക്തർക്ക് തണലേകുന്ന വെയിൽ കാത്ത അമ്മന്റെയും സന്നിധിയിൽ വണങ്ങി നിൽക്കുമ്പോൾ, അപ്രതീക്ഷിതമായൊരു മഹാഭാഗ്യമാണ് ഞങ്ങളെ തേടിയെത്തിയത്. സാധാരണ സഞ്ചാരികൾക്ക് പ്രാപ്യമല്ലാത്ത 'മുളകായ് സിദ്ധരുടെ' മൂലസ്ഥാനത്തേക്ക് പ്രവേശിക്കാൻ ഞങ്ങൾക്ക് അനുവാദം ലഭിച്ചു. ഭൂമിയുടെ ഗർഭപാത്രത്തിലേക്കെന്നപോലെ, ഏറ്റവും ഇടുങ്ങിയതും താഴ്ന്നതുമായ ഒരു ഗുഹാപാതയിലൂടെ ...